Tuesday 5 April 2011

ഹമീദ് വാണിമേൽ രാജി(യാവുന്നു).....?



ഞാൻ,എന്റെ അഭിപ്രായം,അതെല്ലാ ഭൂരിപക്ഷ അഭിപ്രായങ്ങൾക്കും അതീതമാവണം,അതു തന്നെ സംഘടന അംഗീകരിക്കണം,അല്ലാത്ത പക്ഷം ഞാൻ പത്ര സമ്മേളനം
നടത്തി രാജിവെച്ചുപോകും ,
ജമാഅത്തെ ഇസ്ലാമി മുൻ പൊളിറ്റിക്കൽ സെക്രട്ടറി ഹമീദ് വാണിമേലിന്റെ രാജിയുമായി വളരെ ലളിതമായി ആർക്കും മനസ്സിലാക്കാൻ കഴിയുന്ന നിഗമനം  ഇതുമാത്രമാണു.
ഇടതുപക്ഷത്തിനോ വലതുപക്ഷത്തിനോ പൊതുസമൂഹത്തിൽ നിലവാരവും ആദർശശുദ്ധിയുമുള്ള സ്ഥാനാർത്ഥികൾക്കോ വോട്ടുകൊടുക്കുക എന്നതിന്റെ അർത്ഥം അവർ ജമാഅത്തിനെ വിമർശിക്കാതിരിക്കുന്നു അല്ലെങ്കിൽ എതിർക്കുന്നില്ല എന്നു മാത്രമാണോ?കോൺഗ്രസ്സ് ഭരണകാലത്താണു ജമാഅത്ത് രണ്ടു വട്ടം നിരോധിക്കപ്പെട്ടിട്ടുള്ളത്,അതേപോലെ തന്നെ കേരളത്തിൽ മാഫിയാ വിളയാട്ടങ്ങളും പോലീസ് അതിക്രമങ്ങളും കൂടുതലായി നടന്നിട്ടുള്ളത് യുഡി എഫ് ഭരണകാലത്താണു,ജമാഅത്തിനെ മുസ്ലിം ലീഗോളം രൂക്ഷമായി എതിർക്കുകയും ശാരീരികമായും മറ്റുതരത്തിലും യാതൊരു പ്രതിപക്ഷ ബഹുമാനവും കൂടാതെ കൈകാര്യം ചെയ്ത സമുദായ സംഘടനകൾ വേറെയുണ്ടോ എന്നും സംശയമാണു.
എങ്കിലും ഇലക്ഷൻ നയം രൂപീകരിക്കുമ്പോൾ കേരളീയ പൊതു സമൂഹ താൽ‌പ്പര്യവും അഴിമതി വിരുദ്ധവും ഫാഷിസത്തിനെതിരെ ശക്തമായ നിലപാടുകളുമുള്ള സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും വോട്ടുകിട്ടിയിട്ടുണ്ട്.പ്രസ്ഥാനത്തെ താത്വികമായോ ആദർശപരമായോ എതിർക്കുന്നു എന്ന വസ്തുത പലപ്പോഴും വിസ്മരിച്ചു കൊണ്ടുതന്നെയാണു വോട്ടുകൊടുത്തിട്ടുള്ളത്.നേത്രുതലത്തിൽ നടക്കുന്ന വ്യക്തിസംഭാഷണങ്ങളും സംഘടനാ ബന്ധങ്ങളും രഹസ്യസ്വഭാവത്തിലല്ല മറിച്ചു സംഘടനയുടെ താഴേക്കിടയിൽ അറിഞ്ഞു കൊണ്ടുതന്നെയാണു സംഭവിക്കാറുള്ളത്.ശക്തമായ ഉൾപാർട്ടി ജനാധിപത്യവും കേഡർ സ്വഭാവവും വ്യക്തമായ നിലപാടുകളുമാണു പൊതുസമൂഹം പലപ്പോഴും ജമാഅത്ത് തീരുമാനങ്ങളെ ആകാംക്ഷ പൂർവ്വം കാത്തിരിക്കുന്നതും ചർച്ചചെയ്യപ്പെടുന്നതും.വ്യക്തിയെന്നത് സംഘടനയുടെ അടിസ്ഥാന യൂണിറ്റാവുന്നതും വ്യക്തിപ്രഭാവമെന്നത് സംഘടനയിലൂടെ ആർജ്ജിച്ചെടുക്കുന്നതും എന്നാൽ വ്യക്തി സംഘടനക്കതീതമായി വളരാൻ പാടില്ലാത്തതുമാണു.ആവളർച്ചയോ സ്വന്തത്തെപ്പറ്റിയുള്ള അമിതമായ ആത്മവിശ്വാസമോ സംഘടനാവിരുദ്ധ കാര്യങ്ങളിലുള്ള പങ്കാളിത്തമോ പലപ്പോഴും സംഘടന വിട്ടുപോവാൻ പ്രേരിപ്പിക്കുകയോ നിർബന്ധമാക്കപ്പെടുകയോ ചെയ്യുന്നു.അല്ലെങ്കിൽ കാലാനുഗതമായി വികസിക്കുന്ന ഇസ്ലാമികപ്രസ്ഥാനങ്ങൾ സ്വയം ശുദ്ധീകരണപ്രവർത്തനങ്ങൾ നടത്തുമ്പോൾ ബഹിർഗമിക്കുന്ന മാലിന്യങ്ങളായി മാറുന്നു.

ക്രൂരവാക്യം
----------------------
കാരണങ്ങളൊന്നും വ്യക്തമല്ല,വ്യക്തമാവുന്നതിനുമുമ്പേ
ഇറങ്ങിപ്പോയതാണോയെന്നു ക്രൂരസംശയം.അതോ
അദ്ദേഹം പറഞ്ഞതുപോലെ ചർച്ചചെയ്യേണ്ട സഭകളിലൊക്കെ
ചർച്ചചെയ്തു..ഭൂരിപക്ഷാഭിപ്രായത്തിനാണല്ലോ പരിഗണന..
അല്ലേ..അങ്ങിനെയല്ലങ്കിൽ ?നമുക്കും തങ്ങൾക്കുവിട്ടുകൊടുക്കാം

Wednesday 16 March 2011

ഔദ്യോഗികം ആരുടെ ഏജന്റ്?



മുജാഹിദ് ഔദ്യോഗിക വിഭാഗം വളരെ വിചിത്രമായ ഒരു വാദം ഈയിടെയായി അണികളിൽ പ്രചരിപ്പിക്കുന്നുണ്ട്.ഇറാനും അമേരിക്കയും തമ്മിൽ രഹസ്യമായ ഒരു അന്തർധാരനിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ടാണു അമേരിക്ക ഒരിക്കലും ഇറാനെ അക്രമിക്കാത്തെതെന്നും ഇപ്പോൾ ലോകത്തു നടക്കുന്ന പല ജനാധിപത്യവിപ്ലവങ്ങളും ശിയാ രാഷ്ട്രീയ ഇസ്ലാമിക സയണിസ്റ്റ് ഗൂഡ്ഡാലോചനയാണെന്നും പ്രമേയം പാസ്സാക്കിയിരിക്കുന്നു.പശ്ചിമേഷ്യയിലേയോ ഇസ്ലാമികലോകത്തെയോ കേവലം നമ്മൾ ജീവിക്കുന്ന കേരളത്തിലെ സാധാരണ ആളുകളുടേയോ ജീവിതവുമായി ബന്ധപ്പെട്ടുവരുന്ന പ്രശ്നങ്ങളൊന്നും ഇസ്ലാമികമെല്ലെന്നും അതിലൊന്നും പ്രവാചകചര്യയുമായി ബന്ധമില്ലെന്നും സാധാരണമുസ്ലിംകൾ അതിലൊന്നും ഇടപെടാൻ പാടില്ലെന്നുമുള്ള നിലപാടുമായി കേരളനദ് വത്തുൽ മുജാഹിദീൻ ഔദ്യോഗികവിഭാഗം ഈയിടെയായി കൂലങ്കുഷമായ പ്രചരണങ്ങൾ നടത്തുകയും മുസ്ലിം യുവതയെ അരാഷ്ട്രീയ വത്ക്കരിക്കുകയും കേവലം താടിവളർത്തി മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്കതീതമായ കാര്യങ്ങൾ(ജിന്ന്.സിഹ്ർ) എന്നീവിഷയങ്ങളിൽ ഗഹനമായ പഠനങ്ങൾ നടത്തുകയും ചെയ്യുന്നതായി കാണുകയും ചെയ്യുന്നുണ്ട്.മാന്യതയുടെ സീമകൾ ലംഘിച്ചുകൊണ്ട് വെട്ടുമുറി സംവാദങ്ങൾ നടത്തുകയും മതാന്തര സംവാദങ്ങൾ കേവലം ഏകപക്ഷീയമായ പരിഹാസ ശരങ്ങൾ തൊടുത്തുവിടുന്ന സുന്നീ മുജാഹിദ് മറുപടിപ്രസംഗങ്ങളാക്കുകയും കേരളത്തിലെ മതാന്തരസംവാദങ്ങളിലെ സാധ്യതകൾ നശിപ്പിക്കുകയും ചെയ്യുന്ന പ്രവണതയിലേക്കും എത്തിച്ചിട്ടുണ്ട്.

                            പൊതുസമൂഹവുമായി മറ്റുഇസ്ലാമിക പ്രസ്ഥാനങ്ങളോ സമുദായസംഘടനകളോ ഇടപെടുമ്പോൾ എതിർക്കുകയും സമുദായത്തിന്റെ അസ്ഥിത്വത്തെ ബാധിക്കുന്ന വിഷയങ്ങളിൽ മൌനം പാലിക്കുകയും മറ്റുള്ളവരുടെ തലയിൽ വെച്ചുകെട്ടാൻ ശ്രമിക്കുകയും ചെയ്യുന്നപ്രവണത ,അതേപോലെ തന്നെ ആഗാഖാൻ ,മുഹമ്മദാലി ജിന്ന പോലുള്ളവർ(ശീഈ) സലഫിസത്തിന്റെ ചിലവിൽ സാമൂഹിക മാന്യതനൽകാനും ഇന്ത്യൻ മുസ്ലിം കളുടെ നേതാവായി ഉയർത്തികാട്ടാനും മുൻപും കെ എൻ എം ശ്രമിച്ചിട്ടുണ്ട്.സൌദിയിലും കുവൈറ്റിലും പോകുമ്പോൾ ആഗോളസലഫിസത്തിന്റെ വക്താക്കളാവുകയും കേരളത്തിൽ അതിൽ നിന്നും വ്യതിചലിക്കുക്കയും സ്വന്തമായ ഫിഖ്ഹും നിലപാടുകളും രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുന്ന വഞ്ചനാത്മകമായ നിലപാടും ഏറെക്കാലമായി തുടരുന്നുണ്ട്.രാഷ്ട്രീയപരമായി ബന്ധമുള്ളതുകൊണ്ടുമാത്രം പാണക്കാട് തങ്ങന്മാരുടേ മന്ത്രതന്ത്രാദികൾ എതിർക്കാതിരിക്കുകയും മുസ്ലിം ലീഗ് നൽകുന്ന അപ്പക്കഷ്ണത്തിൽ കണ്ണുള്ളതുകൊണ്ട് ഇ കെ സുന്നികളുടെ തൌഹീദ് വിഷയങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യൂന്ന കാപട്യവും ആളുകൾക്കു തിരിയുന്നില്ലെന്ന ധാരണ തെറ്റാണു.

                                മുജാഹിദ് വിഭാഗങ്ങൾക്ക് ക്യത്യമായ സാമ്രാജ്യത്വവിധേയത്വമുണ്ടെന്നു തെളിയിക്കുന്ന കുറച്ചുകാര്യങ്ങളാണു ഞാൻ പറഞ്ഞത് .പലതും ഇവരുടെതന്നെ വീഡിയോക്ലിപ്പുകളിൽ നിന്നും പ്രസിദ്ധീകരണങ്ങളിൽ നിന്നും ലഭിച്ചതാണു.അമേരിക്കയുടെ ബെയ്സ് ഉള്ള ഗൾഫ് രാജ്യങ്ങളുടെ എതിർപ്പാണു പലപ്പോഴും ഇറാനും സിറിയക്കെതിരെയുമുള്ള അക്രമണതാൽ‌പ്പര്യങ്ങളിൽ നിന്നും അമേരിക്കയെ  പിന്തിരിപ്പിക്കുന്നത്,ഏത് അക്രമണവും മേഘലയിലെ ഇസ്രായേലിന്റെ നിലനിൽ‌പ്പിനെ അസ്ഥിരമാക്കുമെന്നുള്ള ഭയം.എന്നാലും ഇപ്പോഴും ഏറ്റവും ക്രൂരമായ ഉപരോധം നിലനിൽക്കുന്ന രാഷ്ട്രം ഇറാൻ തന്നെയാണു.ഞാനൊരു ശീഈ അനുകൂലിയോ ഇറാൻ അനുകൂലിയോ അല്ല.പക്ഷെ കേരള ഇസ്ലാമിക യുവത്വത്തെ തബ്ലീഗ് ജമാഅത്ത് ഉത്തരേന്ത്യയിലൊക്കൊ ചെയ്തതു പോലെ സാമ്രാജ്യത്വ സയണിസ്റ്റ് താൽ‌പ്പര്യങ്ങൾക്കനുസ്രുതമായി  ഹൈജാക്ക് ചെയ്യാൻ ചെയ്യുന്ന പ്രവണത ചെറുത്തുതോൽ‌പ്പിക്കേണ്ടതാണു.കേരള മുജാഹിദ് വിഭാഗങ്ങളുടെ അമേരിക്കൻ സയണിസ്റ്റ് ബന്ധങ്ങളെപ്പറ്റി ക്രുത്യമായ പഠനം നടക്കേണ്ടതും ആ അർത്ഥത്തിൽ അവരെ നിരീക്ഷിക്കേണ്ടതും അത്യാവശ്യമായിരിക്കുന്നു.

ക്രൂരവാക്യം


പിളർപ്പിനുശേഷമാണു പലപ്പോഴും പലകാര്യങ്ങളും സ്പഷടമായി പുറത്തുവരുന്നത്.പിളർപ്പിനുമുൻപുള്ള തൌഹീദും പിളർപ്പിനു ശേഷമുള്ള തൌഹീദും പരസ്പരം ഏറ്റുമുട്ടുന്ന ദയനീയമായ കാഴ്ച്ചയാണു കാണാൻ കഴിയുന്നത്

അനുകൂലം നിലപാടുകൾ:‌-ഫലസ്തീനിൽ മഹ്മൂദ് അബ്ബാസിനൊപ്പം,ഈജിപ്തിൽ ഹുസ്നി മുബാറക്ക്,ലിബിയയിൽ ഗദ്ദാഫിക്കൊപ്പം,അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാജിക്കുവേണ്ടി കഅബയുടെ കില്ലപിടിച്ചു പ്രാർത്ഥിച്ചു,അസിമാന്ദയെ വെറുതെ വിടണമെന്നും സിമിപ്രവർത്തകരാണു യഥാർത്ഥപ്രതികളെന്നുമുള്ള പ്രമേയം ഉടൻ പാസാക്കുന്നതാണു



Sunday 13 March 2011

അവരെന്തു ചെയ്യുകയായിരുന്നു????


അവരെന്തു ചെയ്യുകയായിരുന്നു?
അവർ ബിരിയാനി കഴിച്ചു ഏമ്പക്കം വിടുകയായിരുന്നു.എന്നിട്ട് ഇടക്ക് പറയുന്നുണ്ടായിരുന്നു.ധമ്മിൽ കുറച്ചു നേരം കൂടിയിരുന്നെങ്കിൽ സംഗതി ഉഷാറായേനെ.പിന്നെ അരി ക്കു മണം പോര.അപ്പോഴാണു നമ്മുടെ സാഹിബ് പ്രത്യക്ഷപ്പെടുന്നത്.ഏതു വീരശൂരപരാക്രമിയായ  സമുദായ സഖാഫി-തങ്ങൾ-സലഫി മാർ ഏതൊരാളെ കാണുമ്പോഴാണോ വല്ലാതെ പ്രണയപരവശനായിപ്പോവുന്നത് അതേയാൾ തന്നെ...തന്റെ മുന്നിൽ ഓച്ചാനിച്ചു കണ്ണുതെറ്റിയാൽ കാലിൽ ചുംബിച്ചു കളയുമെന്ന അവസ്ഥയിൽ നിൽക്കുന്ന ലവൻമാരോട് കുറച്ചു അഭിപ്രായങ്ങൾ അങ്ങട്ട് ആരാഞ്ഞു.

അല്ലാ ഈ വ്യഭിചാരം ഹറാമാണോ?
ലവൻമാർ: ഹ ഹ ഹ അത് ഇങ്ങക്കും ഞമ്മക്കും ബാധകമല്ല.
അപ്പോ ബോംബ് പൊട്ടിക്കലോ?
ലവൻമാർ: ഇങ്ങളെ പാർട്ടീ ബോംബുണ്ടാക്കുന്നത് ഹലാലാണു.
നാട്ടുകാർക്ക് കുറച്ചു സേവിക്കുമ്പോൾ ഞമ്മളു കുറച്ചു കായി ഉണ്ടാക്കുന്നത് ഇസ്ലാമിൽ തെറ്റാണോ?
ലവൻമാർ: ഒരിക്കലുമല്ല അതു രാഷ്ട്രീയത്തിൽ ഹലാലാണു സാഹിബേ..ഇസ്ലാമിൽ പള്ളി വേറെ പള്ളിക്കൂടം വേറെ.

സാഹിബ് പൊട്ടിച്ചിരിച്ചു.എല്ലാർ ക്കു കൈനിറയെ പാരിതോഷികങ്ങൾ കൊടുത്തു.കിഴി കൊടുത്തു.തങ്ങളെ വക എല്ലാർക്കും രാഷ്ട്രീയ ത്തിൽ കെട്ടാനുള്ള സ്പെഷൽ ഉറുക്കും ഉണ്ടായിരുന്നു.ആരു കൂടോത്രം ചെയ്താലും രാഷ്ട്രീയ തീരുമാനമെടുക്കുമ്പോൾ ഫിക്ക്റോ സംശയമോ പിടികൂടില്ല.സലഫിമാർക്കു പള്ളിയിൽ കയറുമ്പോൾ അഴിച്ചുവെക്കാം.ശിർഖാവണ്ട.അല്ലാത്തോർക്ക് എപ്പോഴും കെട്ടാം.


ക്രൂരവാക്യം
.............................

ലോക ഇസ്ലാമികചലനങ്ങൾ സയണിസ്റ്റ് ഗൂഡ്ഡാലോചനയെന്നു മുജാഹിദ് ഔദ്യോഗിക വിഭാഗം.രാഷ്ട്രീയ ഇസ്ലാമിസ്റ്റുകൾ ഈജിപിതിലെ മഹത്തായ ഭരണം തകർക്കാൻ ശ്രമിക്കുന്നുവെന്നു മിഡിലീസ്റ്റ് ചന്ദ്രിക.
എൽ സി ഡി വിപ്ലവകാലത്ത് എന്ത് മുല്ലപ്പൂ...?

Monday 28 February 2011

കെ മൌനി ഷാജി (കെ എം ഷാജി)

കെ എം ഷാജി അർത്ഥഗർഭമായ മൌനത്തിലാണു..മഹാമനീഷികളെപ്പോലെ…ഇങ്ങിനെ ഒരു വാചകം കാണുമ്പോൾ വായനക്കാർപോലും ചോദിച്ചുപോവും അങ്ങിനെ മിണ്ടാതിരിക്കുന്നയാളല്ലല്ലോ ഷാജി സാഹിബ്.കേരള ലീഗ് യുവത്വത്തിന്റെ ആദർശപ്പുരുഷമാത്രുകയും മതേതരജനാധിപത്യ സംരക്ഷണത്തിനു അഹോരാത്രം പണിയെടുക്കുകയും കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ഏറ്റവും ഭൂരിപക്ഷത്തിൽ തോൽക്കുകയും ചെയ്ത അദ്ദേഹം മൌനിയായിരിക്കുകയോ അസാധ്യം തന്നെ.മുസ്ലിം ലീഗെന്ന സാമുദായിക സംഘടനയെ സംഘ്പരിവാർ സംഘടനകൾക്കു വരെ സ്വീകര്യമാക്കിയ മാർക്കറ്റിം മാനേജർ  എന്നു ചെവിടിൽ ഒന്നുപറഞ്ഞു നോക്കൂമൂപ്പർ ആനന്ദപുളകിതനായിപ്പോവും.ഛെ കാര്യമതൊന്നുമല്ല..ഏത്?
മാറാടുകേസിലെ ക്രിമിനൽ സുരേഷ്കുമാറിനെതിരെ കമയെന്നു മിണ്ടാത്തതോ രാജ്യം മുഴുക്കെ സംഘ്സഹയാത്രികർ ദീപാവലിവെടിക്കെട്ട് നടത്തിയപ്പോൾ ഒരു കാമ്പയിൻ നടത്താതതോ പത്രസമ്മേളനം വരെ നടത്താൻ അശക്തരായിപ്പോയതോ ഒന്നുമല്ല.
എന്തിനാണു നിങ്ങൾ നാദാപുരത്തെ കുട്ടികൾക്കു മൌദൂദിയുടെ
ബുക്കുവായിക്കാൻ കൊടുത്തത്? അതു തലക്കുപിടിച്ചവരല്ലേ ബോംബുണ്ടാക്കി പൊട്ടി ശഹീദായത്?
ഇനിയെങ്കിലും  മൌദൂദി ബുക്കുകൾ കട്ടടുത്തു വായിക്കുന്നത് നിർത്തുക

ക്രൂരവാക്യം
******************
ചരിത്രം മുബാറക്കുമാരെ കടപുഴക്കി..പാണക്കാട്ടു പോലും മുല്ലപ്പൂമണമെന്നു
ആരോ ഫിത് ന പറഞ്ഞതായി കേട്ടു.

Saturday 19 February 2011

മൂന്നാം കണ്ണ്

.....ക്രൂരമായ തമാശയാണു ജീവിതമെന്നു ചിലർ പറയാറുണ്ട്...അതേപോലെ തന്നെ ക്രൂരമായ നിരീക്ഷണങ്ങളാണു ചിലപ്പോഴൊക്കെ പത്രപ്രവർത്തനവും ബ്ലോഗിംങ്ങുമൊക്കെ.ജീവിതത്തിന്റെ നേർക്കഴ്ച്ചകളെ കണ്ടില്ലാന്നു നടിക്കുമ്പോഴൊക്കെ മനസ്സു പറയും..പഹയാ ഇജ്ജ് എന്തിനാ ഇതൊക്കെ കണ്ടില്ലാന്നു നടിക്കുന്നത്??ശരിയാണു ഞാനും കണ്ണു തുറന്നു നോക്കട്ടെ..വെറും കണ്ണല്ല മൂന്നാം കണ്ണ്